Monday, 9 May 2011

ചാണ്ടിയുടെ അന്തര്‍ഗതങ്ങള്‍

ഈയിടെ കണ്ടതും, കേട്ടതും, വായിച്ചതുമായ ചില വാര്‍ത്തകളും, ചാണ്ടിയുടെ അന്തര്‍ഗതങ്ങളും...

ചവറയില്‍ തന്നെ തോല്‍പ്പിക്കാന്‍ എന്‍എസ്എസ് ശ്രമിച്ചു-പ്രേമചന്ദ്രന്‍ മന്ത്രി:
പെട്ടിയും താനും പൊട്ടാനിരിക്കുമ്പോ, എന്തെങ്കിലുമൊക്കെ കാരണം കണ്ടുപിടിച്ച്, തലയിലിടുന്ന മുണ്ടിന്റെ എണ്ണം കുറയ്ക്കുന്നതാണ് നല്ലത്.....
(ഇതേ ആരോപണം വീപ്പീയാര്‍ സഖാവിനെതിരെയും ഉയര്‍ത്തിയത്‌ ഇദ്ദേഹം തന്നെയല്ലേ)

മുതലാളിത്തത്തിനും, ആഗോളകുത്തകപ്രസ്ഥാനങ്ങള്‍ക്കുമെതിരെ ഇനിയും സന്ധിയില്ലാസമരം-"മുഖപുസ്തക"ത്തില്‍ കണ്ടത്:
കാറല്‍ മാര്‍ക്സ് കഴിഞ്ഞാല്‍ കമ്മ്യൂണിസത്തിന്റെ ഏറ്റവും വലിയ ആചാര്യന്‍ റൂപെര്ട്ട് മര്‍ഡോക് ആണെന്ന്, വിദേശങ്ങളിലെ ബഹുരാഷ്ട്രഭീമന്മാര്‍ക്ക് വേണ്ടി ദിവസേന പത്തുപന്ത്രണ്ടു മണിക്കൂര്‍ മിണ്ടാതെ പണിയെടുക്കുന്ന കുട്ടിസഖാക്കള്‍ക്ക് ഈയിടെയാണ് മനസ്സിലായത്‌....
 
സുകുമാരന്‍ നായരുടെ ഭാഷ കേരളത്തിന്റെ സംസ്കാരത്തിന് യോജിച്ചതല്ല:
നികൃഷ്ടജീവി, കൊഞ്ഞാണന്‍, ഒരുത്തന്‍, ലവന്‍ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ സുകുമാരന്‍ നായര്‍ സാംസ്കാരികകേരളത്തിന് ഒരു തിലകക്കുറിയായേനെ......

എന്‍ഡോസള്‍ഫാന്‍ ‍ദുരിതബാധിത മൂന്നു വയസ്സുകാരി പ്രജിത ചികിത്സ കിട്ടാതെ മരിച്ചു:
2006-ഇല്‍ കേരളത്തില്‍ പാസ്സാക്കിയ എന്‍ഡോസള്‍ഫാന്‍ നിരോധനം ഫലപ്രദമായി നടപ്പാക്കിയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ...അങ്ങനെയെങ്ങാനും ചെയ്തിരുന്നേല്‍, സായിപ്പുമാര്‍ക്കും മദാമ്മമാര്‍ക്കും സ്കോച്ചിനൊപ്പം കൊറിക്കാന്‍ കശുവണ്ടിയില്ലാതെ വരികയും, "അണ്ടിയുടെ സ്വന്തം നാട്" എന്ന ബഹുമതി കേരളത്തിന്‌ നഷ്ടമാകുകയും ചെയ്തേനെ....
പക്ഷേ, ഈ വിഷയത്തില്‍ ചുരുങ്ങിയത് ഒരു ഹര്‍ത്താലെങ്കിലും ആഹ്വാനം ചെയ്യേണ്ടതായിരുന്നു...

കേരളത്തിലെ മദ്യവില്‍പ്പനകേന്ദ്രങ്ങളുടെ എണ്ണം കൂട്ടുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍:
വേണ്ടതു തന്നെ...അടുത്തയാഴ്ച മുതല്‍ നടക്കാനിരിക്കുന്ന ഹര്‍ത്താല്‍ മഹാമഹങ്ങളില്‍, കേരളീയജനതയ്ക്ക് ആശ്വാസമാകും ഈ വാര്‍ത്ത....അഞ്ചു കൊല്ലം കൊണ്ട് ഖജനാവ് നിറഞ്ഞു കവിയുകയും ചെയ്യും...

ഹര്‍ത്താലിനിടെ നേതാവ്‌ കുഴഞ്ഞുവീണ്‌ മരിച്ചു:
വാളെടുത്തവന്‍ വാളാല്....

ഉണ്ണിത്താനല്ല, വല്യത്താനായാലും യുവതികളോട് "സംസാരിക്കാന്‍" ശ്രമിച്ചാല്‍ ഞങ്ങള് ഇനിയും പിടിക്കും, നാണം കെടുത്തും-യുവവിപ്ലവകാരികള്‍:
ഇതു കേട്ടിട്ടാവണം, രാഹുല്‍ ഗാന്ധി കുമരകത്തേക്ക് ഇനി ഗേള്‍ഫ്രെണ്ടുമായി വരേണ്ടെന്നു തീരുമാനിച്ചത്..... ‍

അഴിമതിവീരന്മാരായ രാഷ്ട്രീയക്കാരെ ചാട്ടവാറിനടിക്കണം:
വരുമാനം കുറച്ചു കാണിച്ച് ഇന്‍കം ടാക്സ് വെട്ടിക്കുന്ന, ഭുമിയുടെയും, വീടിന്റെയും വില കുറച്ചു കാണിച്ചു രജിസ്ട്രേഷന്‍ കാശ് തട്ടിക്കുന്ന, കാര്യം നടക്കാന്‍ കൈക്കൂലി കൊടുക്കാന്‍ മടി കാട്ടാത്ത, പത്തു രൂപ കൂടുതല്‍ കിട്ടാന്‍ കുഴല്‍പ്പണ ഇടപാടിനു പോകാന്‍ മടിക്കാത്ത നമ്മളേക്കാള്‍, ഈ വിഷയത്തില്‍ ധാര്‍മികരോഷം കൊള്ളാന്‍ വേറെ ആര്‍ക്കുണ്ട് അവകാശം....

ബിന്‍ ലാദന്റെ ശബ്ദം എവിടെ കേട്ടാലും അപഗ്രഥിച്ചു കണ്ടുപിടിക്കാനും, നിമിഷ നേരത്തിനുള്ളില്‍ ലൊക്കേഷന്‍ മനസ്സിലാക്കി മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കാനും കഴിയുന്ന ടെക്നോളജി അമേരിക്കക്ക് ഉണ്ടായിരുന്നത്രേ:
ലാദന്റെ ശബ്ദം അനുകരിക്കാന്‍ ശ്രമിക്കാതിരുന്നത് കോട്ടയം നസീറിന്റെ ഭാഗ്യം...അല്ലെങ്കില്‍!!!

Tuesday, 26 April 2011

എന്‍ഡോസള്‍ഫാന്‍-ഒരു ചാണ്ടീസ് വീക്ഷണം

ചില ആനുകാലിക പ്രശ്നങ്ങള്‍ വേറൊരു വീക്ഷണകോണിലൂടെ അവതരിപ്പിക്കാനുള്ള എളിയ ശ്രമം...

എന്‍ഡോസള്‍ഫാന്‍ എന്ന ഭീകര കീടനാശിനി നിരോധിക്കുന്നതിന് ഞാന്‍ എതിരല്ല. പക്ഷെ, അതോടൊപ്പം തന്നെ സുരക്ഷിതമായ വേറൊരു ബദല്‍ കീടനാശിനി വികസിപ്പിച്ചെടുക്കാന്‍ ശാസ്ത്രജ്ഞര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. കേന്ദ്രം നിരോധനത്തിനെ എതിര്‍ത്തു തോല്‍പ്പി‍ക്കാന്‍ കണ്ടുപിടിച്ചിരിക്കുന്ന ന്യായം തന്നെ ഇത്രയും ചെലവു കുറഞ്ഞതും, ഫലപ്രദവുമായ കീടനാശിനി വേറെ കിട്ടാനില്ല എന്നുള്ളതാണ്. ഈ കീടനാശിനി രാജ്യവ്യാപകമായി നിരോധിക്കപ്പെട്ടാല്‍, വേറൊരു ബദല്‍ മാര്‍ഗമില്ലാത്തിടത്തോളം കാലം, വിളകളുടെ ഉല്പാദനം കുറയുകയോ, പൂര്‍ണമായി ഇല്ലാതാകുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ ചെലവേറിയ ഓര്‍ഗാനിക് സമ്പ്രദായത്തിലേക്ക് കര്‍ഷകര്‍ നീങ്ങേണ്ടി വരും.

എങ്ങനെയായാലും, മലയാളികളുടെ കാര്യം കട്ടപ്പൊക. ഇപ്പോ തന്നെ നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം മൂലം പൊള്ളി തൊലി പോയ മലയാളിയുടെ കൈ വെന്തുരുകാന്‍ ഇതു മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കൊണ്ട് കഴിയാം . അല്ലെങ്കില്‍ ഇന്നത്തെ കണ്‍സ്യൂമറിസ്റ്റ് ചിന്താഗതിയില്‍ നിന്നും മലയാളി പുറത്തു വന്നേ പറ്റൂ. നമ്മുടെ പറമ്പിലും, ടെറസ്സിലും, ബാല്‍ക്കണിയിലും ഒക്കെ ഓര്‍ഗാനിക് രീതിയില്‍ പച്ചക്കറികളും, ഇലക്കറികളും വളര്‍ത്തിയെടുക്കാന്‍ മലയാളി തന്റെ ഇച്ചാശക്തിയെ പാകപ്പെടുത്തിയെടുക്കുകയേ നിവൃത്തിയുള്ളൂ.

അല്ലെങ്കില്‍, വൈദ്യുതിയുടെ കാര്യത്തില്‍ കേരളത്തിന്‌ പറ്റിയ പോലൊരു മണ്ടത്തരം വീണ്ടും വേറൊരു വിധത്തില്‍ ആവര്‍ത്തിക്കപ്പെടുകയാകും ഉണ്ടാകുക. സിംഹവാലന്‍ കുരങ്ങു നശിക്കുമെന്ന മുടന്തന്‍ ന്യായം കണ്ടു പിടിച്ചു ബൃഹത്തായ സൈലന്റ് വാലി പദ്ധതി കൊന്നൊടുക്കിയിരുന്നില്ലെങ്കില്‍, ഒരു പക്ഷെ കേരളം ഇന്നൊരു വൈദ്യുതി മിച്ച സംസ്ഥാനമായേനെ. കേരളത്തിന്‌ കിട്ടേണ്ടിയിരുന്ന 2 ജിഗാവാട്ട് (2000 മെഗാവാട്ട്) ന്യൂക്ലിയര്‍ റിയാക്ടറിനെതിരെ കൊടി പിടിച്ചപ്പോള്‍, തമിഴ്നാട് അതടിച്ചു മാറ്റി കേരളത്തിന്റെ തൊട്ടടുത്ത്‌ തന്നെ കൂടങ്കുളത്തു കൊണ്ടു സ്ഥാപിച്ചു. ഇപ്പോ അണുവികിരണസാധ്യതക്ക് ഒരു കുറവുമില്ല, വൈദ്യുതിയൊട്ടു കിട്ടാനുമില്ല എന്നതായി അവസ്ഥ. കക്ഷത്തിലുള്ളതും പോയി, ഉത്തരത്തിലുള്ളത് കിട്ടിയുമില്ല എന്ന് പറഞ്ഞ പോലെ. കേരളത്തിലെ ഇപ്പോഴത്തെ ശരാശരി ജനറേഷന്‍ കപ്പാസിറ്റി ഏതാണ്ട് 2200 മെഗാവാട്ടും, മാക്സിമം ഡിമാന്റ് ഏകദേശം 3000 മെഗാവാട്ടും ആണെന്ന് കൂടി അറിയുക. ഈ പദ്ധതികള്‍ വന്നിരുന്നെങ്കില്‍ എത്രയോ വ്യവസായങ്ങള്‍ കേരളത്തില്‍ ആരംഭിക്കാമായിരുന്നു എന്നു കൂടി ആലോചിക്കുക.

ഇനി തരാനുള്ളത്‌ എല്ലാരും കൂടി തന്നോളൂ...നിങ്ങളുടെ തല്ലുകള്‍ ഏറ്റു വാങ്ങാന്‍ ഈ ചാണ്ടിയുടെ ജന്മം ഇനിയും ബാക്കി....

Friday, 11 June 2010

സുഡോകു

ഏതാണ്ട് ഒന്നേ കാല്‍ വര്‍ഷം മുന്‍പ് നടന്ന സംഭവം, അല്പം പോലും പൊടിപ്പും തൊങ്ങലും ഇല്ലാതെ ഇവിടെ അവതരിപ്പിക്കുകയാണ്.

അഹങ്കാരത്തിന്റെയും, താന്‍പ്രമാണിത്തതിന്റെയും മകുടോദാഹരണമാണല്ലോ ഈ ഞാന്‍. അതു കൊണ്ട് തന്നെ, ലോകത്തിലെ 99% ഭര്‍ത്താക്കന്മാരെയും പോലെ, താന്‍ മഹാബുദ്ധിമാനാണെന്നും, തന്റെ ഭാര്യ ഒരു മരമണ്ടിയാണെന്നുമായിരുന്നു, ഞാനും വിചാരിച്ചിരുന്നത്. ഭാര്യ മാത്രമല്ല, അവളുടെ കുടുംബത്തിലെ ഏഴു തലമുറകള്‍ക്കപ്പുറം വരെ എല്ലാവരും ആ ജനുസ്സില്‍ വരും. എല്ലാ ദിവസവും ഒരു പത്തു പ്രാവശ്യമെങ്കിലും അതു പറഞ്ഞില്ലെങ്കില്‍ എനിക്കുറക്കം വരില്ലായിരുന്നു. അതും പോരാഞ്ഞു, കെവിനാച്ചനെ കൂടി ആ കാര്യം പറഞ്ഞു പഠിപ്പിക്കാനും ഞാന്‍ ശ്രമിച്ചിരുന്നു എന്നുള്ളതാണ് സത്യം.

ഭാര്യക്ക്‌ എന്നെക്കാള്‍ വകതിരിവുള്ളത് കൊണ്ട് അവളതത്ര കാര്യമായി എടുത്തിരുന്നില്ല, അല്ലെങ്കില്‍ കാണിച്ചിരുന്നില്ല. വെട്ടാന്‍ വരുന്ന പോത്തിന്റെ ചെവിയില്‍ വേദമോതിയിട്ടെന്തു കാര്യം.

കാരുപ്പെണ്ണിന് മൂന്നു മാസം പ്രായം. ഏതാണ്ടാ സമയത്താണ് ഞാന്‍ വീട്ടില്‍ പത്രം വരുത്താന്‍ തുടങ്ങിയത്. സാധാരണ നിരക്കില്‍ ഒരു ഓണ്‍ലൈന്‍ റീഡര്‍ ആയ ഞാന്‍ അങ്ങനെയൊരു തീരുമാനമെടുക്കാന്‍ പ്രത്യേക കാരണമുണ്ട്. അപ്പോഴുള്ള ഒരു ഓഫര്‍ പ്രകാരം ഒരു കൊല്ലത്തെ സബ്സ്ക്രിപ്ഷന്‍ എടുത്താല്‍, ആ തുകക്കുള്ള ഗിഫ്റ്റ് വൌച്ചര്‍ തിരികെ കിട്ടും. ചുരുക്കം പറഞ്ഞാല്‍, പത്രം തികച്ചും ഫ്രീ. (അല്ലെങ്കില്‍ ആര് വാങ്ങാന്‍ പത്രം....25 ഇന്ത്യന്‍ രൂപയാണേ ഖത്തറില്‍ ഒരു ദിവസത്തെ പത്രത്തിന്റെ വില).

ഓഫീസില്‍ പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തത് കൊണ്ട്, ഞാന്‍ ഓണ്‍ലൈന്‍ പത്രം വായന തുടര്‍ന്ന് പോന്നു. അതു കൊണ്ട് തന്നെ, വീട്ടില്‍ വരുന്ന പത്രം തുറന്നു നോക്കാന്‍ ഞാന്‍ മെനക്കെടാറുമില്ലായിരുന്നു. രണ്ട് ചിടുങ്ങുകളും, പാചകവും, പിന്നെ വാചകവും, കൂനിന്മേല്‍ കുരുവെന്ന പോലെ ഞാനുമായി നിന്നു തിരിയാന്‍ നേരമില്ലാത്ത ഭാര്യക്കെവിടെ പത്രം വായിക്കാന്‍ സമയം.

എന്തായാലും ഞാന്‍ മുന്‍കൈയെടുത്തു പത്രം വാങ്ങിച്ചതാണല്ലോ, അപ്പോള്‍ ഞാന്‍ തന്നെ വേണ്ടേ അതു തുറന്നെങ്ങിലും നോക്കാന്‍. അങ്ങനെയാണ് ഞാന്‍ സുഡോകുവില്‍ ആകൃഷ്ടനാകുന്നത്.

സുഡോകു എന്താണെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഒരു കണക്ക്പ്രശ്നമാണ് സംഗതി. എനിക്ക് ഭയങ്കര ബുദ്ധിയായത് (??) കൊണ്ട് ഏത് സുഡോകുവും ഞാന്‍ 1-2 മണിക്കൂറില്‍ സോള്‍വ് ചെയ്യും. അതു മാത്രമല്ല, ബാഡ്‌മിണ്ടന്‍ കളി കഴിഞ്ഞു വരുന്ന എനിക്ക് കാരുവിനെ നോക്കാതിരിക്കാനുള്ള അടുത്ത അടവായിരുന്നു സുഡോകു. ഒരു ബുദ്ധിപരമായ പ്രശ്നവുമായി ഇരിക്കുന്ന ഭര്‍ത്താവിനോട് ഇങ്ങനെയുള്ള സില്ലി മാറ്റേഴ്സ് പറയുന്നത് ശരിയല്ല എന്നൊരു മെസ്സേജും ഞാനവള്‍ക്ക് കൊടുത്തിരുന്നു.

ഭാര്യയെ ചൊടിപ്പിക്കാന്‍ ഇനിയെന്ത് വേണം. എങ്കിലും മനസ്സാന്നിധ്യം ഒരിക്കലും വിട്ടു പോകാതിരിക്കാന്‍ അവള്‍ പരമാവധി ശ്രമിച്ചിരുന്നു. മാനസികപ്രശ്നമുള്ള പേഷ്യന്റ്സിനെ പേഷ്യന്‍സോടെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവള്‍ക്കറിയാം. അഞ്ചര കൊല്ലം മെഡിസിന് പഠിച്ചതിന്റെ ഗുണം.

എങ്കിലും എല്ലാത്തിനും ഒരു പരിധിയുണ്ടല്ലോ.

"ഒരു സുഡോക്കുക്കാരന്‍ വന്നിരിക്കുന്നു...എനിക്കും പറ്റും ഇതൊക്കെ സോള്‍വ് ചെയ്യാന്‍". ഒരു ദിവസം സഹികെട്ട അവള്‍ എന്നെ വെല്ലുവിളിച്ചു.
"പിന്നെ..ഒലത്തി...ഇതിനല്പം ബുദ്ധിയൊക്കെ വേണം...ഏത് പൊലീസുകാരനും ഡോക്ടറാവാന്‍ പറ്റും...എന്‍ജിനീയര്‍ ആവണമെങ്കിലേ, മിനിമം തലയിലെ ഒരു നിലയിലെങ്കിലും ആള്‍താമസം വേണം". എന്നിലെ "മെയില്‍ ഷോവിനിസ്റ്റിക്ക് പിഗ്" തിരിച്ചടിച്ചു.
"എന്നാ ശരി...ഞാനിത് സോള്‍വ് ചെയ്‌താല്‌.....എന്ത് തരും", ഭാര്യ എന്നെ ചലഞ്ചി.
"എന്ത് വേണം", ഞാന്‍.
"എല്ലാ ദിവസവും ഒരു മണിക്കൂര്‍ പെങ്കൊച്ചിനെ നോക്കുമോ", ഭാര്യ.
"എപ്പോ നോക്കിയെന്നു ചോദിച്ചാ മതി...അതും പോരാഞ്ഞ് എല്ലാ ദിവസവും 5 സബോളേടെ തൊലി കൂടി പൊളിച്ചു തരും ഞാന്‍".

രണ്ട് രണ്ടക്ക നമ്പര്‍ കൂട്ടിയെടുക്കാന്‍ വിഷമിക്കുന്ന ആളാ. (കൈയിലും കാലിലും കൂടി ഒരാള്‍ക്ക്‌ ഇരുപതു വിരലല്ലേയുള്ളൂ). എന്നിട്ടാണിവള്‍ സുഡോകു സോള്‍വാന്‍ പോകുന്നത്. എനിക്കത്ര ആത്മവിശ്വാസമായിരുന്നു, ആ വെല്ലുവിളി ഏറ്റെടുക്കുമ്പോള്‍.

അന്ന് മുതല്‍ എനിക്കുറക്കമില്ലാത്ത രാത്രികളായിരുന്നു. ഉറങ്ങി വരുമ്പോഴാണ്, ബ്രെയിന്‍ സെല്ലുകളുടെ ആ കരകര ശബ്ദം. ഏഴു കൊല്ലം ഗരാജില്‍ കിടന്ന, മുപ്പതു വയസ്സായ ഒരു അംബാസഡര്‍ കാര്‍ റോട്ടിലിറക്കിയാലുള്ള അതേ ശബ്ദം. അതിന്റെ കൂടെ മുടി കരിയുന്ന ഗന്ധവും. പിറ്റേന്നത്തെ പത്രത്തില്‍ തലേ ദിവസത്തെ ഉത്തരമുണ്ടാകുന്നത് കൊണ്ട്, രാത്രി തന്നെ സോള്‍വ് ചെയ്യുകയും വേണം. ഈ പ്രക്രിയ ഏതാണ്ടൊരാഴ്ചത്തേക്ക് പുരോഗമിച്ചു.

"ഞാനപ്പോഴേ പറഞ്ഞില്ലേ, നിനക്കിതൊന്നും പറ്റില്ലാന്ന്...ആന കാഷ്‌ഠിക്കുന്നത് കണ്ട് അണ്ണാന്‍ കാഷ്‌ഠിക്കല്ലേ..." ഞാന്‍ ഒന്നു കുത്തി നോക്കി, അന്ന് രാത്രി.

ആള് ഭയങ്കര ഗൌരവത്തിലായത് കൊണ്ട് മറുപടി നഹീ നഹീ. മൌനം വിദ്വാന് ഭൂഷണം എന്ന് വിചാരിച്ചിരിക്കണം. എന്തായാലും തോറ്റുപിന്മാറാനുള്ള ഒരുക്കമൊന്നും ഭാര്യയില്‍ ദര്‍ശിക്കാന്‍ എനിക്കായില്ല.

പിറ്റേ ദിവസം ഉച്ചക്ക് ചോറുണ്ണാന്‍ വന്ന ഞാന്‍, ഊണിനു പകരം, പ്ലേറ്റില്‍ ഭദ്രമായി മടക്കി വച്ച പത്രമാണ്‌ കണ്ടത്. ഞാനാരാ മോന്‍. ഭാര്യ സുഡോകു പൂരിപ്പിച്ചി‍ട്ടുണ്ടെന്നും, അതു കാണിക്കാന്‍ വേണ്ടിയാണ് ഈ കലാപരിപാടി ഒപ്പിച്ചിട്ടുള്ളതെന്നും ഒറ്റനോട്ടത്തില്‍ എനിക്ക് മനസ്സിലായി. എലി മണത്ത ഞാന്‍ ഒന്നുമറിയാത്ത പോലെ പത്രമെടുത്ത്‌ മാറ്റി വെച്ച് മാന്യമായി ഊണ് കഴിച്ചു. ഈ സുഡോകു പൂരിപ്പിക്കുക എന്നുള്ളത് ഇത്ര വെല്യ കാര്യമൊന്നുമല്ല എന്ന് മുഖത്തു വരുത്തി, സുഖമായി പോയി കിടന്നുറങ്ങുകയും ചെയ്തു.

അന്ന് വൈകീട്ട് മുഴുവന്‍ വീട് "അരവിന്ദന്‍" സിനിമ പോലെയായിരുന്നു. എന്തായാലും, രാത്രിയായപ്പോള്‍ എനിക്ക് വീണ്ടുവിചാരം വന്നു.

"അതേ...സബോളേടെ തൊലി വേണേല്‍ ഞാന്‍ കളഞ്ഞു തരാം, എന്നാലും കൊച്ചിനെ നോക്കാന്‍ എനിക്ക് പറ്റില്ല". തിരിഞ്ഞു കിടന്ന ഭാര്യയെ വളച്ചു നിര്‍ത്തി ഞാന്‍ പറഞ്ഞു.

ഭാര്യയുടെ മുഖത്ത് അപ്പോള്‍ കണ്ടത് ദേഷ്യമാണോ, പുച്ഛമാണോ അതോ വെറുമൊരു നിസ്സംഗതയാണോ എന്നെനിക്കോര്‍മയില്ല. എന്തായാലും, അവള്‍ക്കു മറക്കാനും പൊറുക്കാനുമുള്ള കഴിവുള്ളതിനാല്‍ ഞാനിപ്പോഴും സുഖകരമായ ദാമ്പത്യജീവിതം നയിച്ച്‌ പോരുന്നു.

പക്ഷെ, ഇപ്പോഴും ഒരു സംശയം ബാക്കി നില്‍ക്കുന്നു. ആ സുഡോകു വേറെയാരേക്കൊണ്ടെങ്കിലും അവള്‍ സോള്‍വ് ചെയ്യിച്ചതാണോ!!!

ഗുണപാഠം
പട്ടിയുടെ വാല്‍ ഇരുപത്തീരാണ്ട് കൊല്ലം കുഴലിലിട്ടാല്‍ എന്ത് സംഭവിക്കും.
പട്ടി ചത്തു പോകും അത്ര തന്നെ.
കാരണം ഇന്നേ വരെ ഒരു പട്ടിയും 16 കൊല്ലത്തിനപ്പുറം ജീവിച്ചിട്ടില്ല.

Thursday, 9 July 2009

ജോണ്‍സണ്‍ "ദി കിംഗ്‌"

എന്റെ പ്രിയ കൂട്ടുകാരനായ ബിജിയെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. 90-93 കാലഘട്ടങ്ങളില്‍ UC യിലും 93-97 ഇല്‍ തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലും പഠിച്ചിരുന്ന എല്ലാവരും ആ ഡാഷിനെ അറിയും. ആ സമയത്തെ (ഇപ്പോഴും), എന്റെ ഉറ്റ സുഹൃത്തായതു കൊണ്ടു മിക്കവാറും ബ്ലോഗുകളില്‍ അവന്‍ കടന്നു വരുന്നതു സ്വാഭാവികം. സ്വതസിദ്ധമായ ഇളിഞ്ഞ വിസ്താരമ ചിരിയും നിഷ്കളങ്കമായ മോന്തയും കാണിച്ചു കടന്നു വരുന്ന ആ മൊതലാണ്, ഒരു മാതിരി എല്ലാ വിക്രിയകളുടെയും ആണിയെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.

എഞ്ചിനീയറിംഗ് കോളേജില്‍ പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ആയിരുന്ന ജോണ്‍സനെ കുറച്ചു പേര്‍ക്കെങ്കിലും ഓര്‍മ കാണും. ഞങ്ങളുടെ സീനിയര്‍ ആയിരുന്ന, മുടിഞ്ഞ മമ്മൂട്ടി പ്രാന്തന്‍ ആയിരുന്ന ജോണ്‍സണ്‍. ദി കിംഗ്‌ 32 പ്രാവശ്യം തീയേറ്ററില്‍ പോയി കണ്ടവന്‍. പാതിരാത്രിക്ക് കിടക്കയില്‍ നിന്നു ചാടി എണീറ്റ്‌ "സെന്സുണ്ടാവണം, സെന്‍സിബിലിറ്റി ഉണ്ടാവണം, സെന്സിറ്റിവിറ്റി ഉണ്ടാവണം" എന്ന് വിളിച്ചു പറഞ്ഞു ബാക്കിയുള്ളവരെ എഴുന്നേല്‍പ്പിക്കുന്ന വിദ്വാന്‍. പോരാത്തതിനു, കിങ്ങിന്റെ ശബ്ദരേഖ കാസറ്റ് പ്ലയെരില്‍ ഇട്ടു ഒരഞ്ചു പേരെയെങ്കിലും ദിവസവും കേള്‍പ്പിക്കണമെന്ന നിര്‍ബന്ധമുള്ളവന്‍.

ഞങ്ങളുടെ കാലത്തു കാവേരി ഹോസ്റ്റല്‍-ഇല്‍ സ്ഥിരം നടന്നു വന്നിരുന്ന ഒരു കലാപരിപാടിയാണ് ചെരുപ്പ് മോഷണം. പാരഗണ്‍ ചെരുപ്പുകള്‍ അടക്കി വാണിരുന്ന കാലം. എല്ലാ ചെരിപ്പുകളും ഒരേ പോലെ ഇരിക്കുന്നതിനാല്‍ ആരുടെയാണെന്നറിയാന്‍ ബുദ്ധിമുട്ടാണ്. കളവു മൂത്ത് തുടങ്ങിയപ്പോള്‍ ചെരിപ്പില്‍ പേരെഴുതി വെക്കേണ്ട അവസ്ഥയായി. അങ്ങനെ കാവേരിയിലെ 25 മുറികളുടെ പുറത്തും പെരെഴുതപ്പെട്ട ചെരിപ്പുകള്‍ കാണപ്പെടാന്‍ തുടങ്ങി.

ജോണ്സന്റെ റൂം താഴെയും ഞങ്ങളുടേത് മുകളിലും ആണ്. ഒരു ദിവസം താഴെയുള്ള സീനിയര്‍ ടീമുകളെ കുരു പൊട്ടിച്ചു വരുന്ന വഴിയാണ് ബിജി ആ കാഴ്ച കാണുന്നത്. പുതുപുത്തന്‍ ചെരിപ്പോരെണ്ണം ജോണ്സന്റെ റൂമിന് പുറത്തു കിടക്കുന്നു. സ്വാഭാവികമായും ചെരിപ്പില്‍ ജോണ്സന്റെ പേരു കുത്തിയിട്ടുണ്ട്‌. പിന്നെ നടന്നത് "Gone in 60 seconds" എന്ന സിനിമയെ വെല്ലുന്ന കാഴ്ചകളാണ്. വെറും അറുപതു സെക്കണ്ടിനുള്ളില്‍ ആ ചെരിപ്പുകള്‍ അടിച്ച് മാറ്റപ്പെട്ടു, ബിജി എന്ന് പേരുമായി, ഞങ്ങളുടെ റൂമില്‍ എത്തിക്കഴിഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോള്‍ പ്രതീക്ഷിച്ച പോലെ വാതില്‍ക്കല്‍ ജോണ്‍സണ്‍.

"എന്താ ജോണ്സാ കാര്യം". ബിജി.

"ഏയ് ഒന്നുമില്ല. ഈ ചെരുപ്പ്......"

ചോദ്യം തീരുന്നതിനു മുന്പേ ബിജിയുടെ മറുപടി എത്തി.

"ഞാന്‍ ദെ ഇപ്പേ പള്ളിമൂലയില്‍ നിന്നു വാങ്ങിയതാ. എന്റെ പേരു കണ്ടില്ലേ'.

"കണ്ടു. ഇതേ പോലെ ഒരു ചെരുപ്പ് ഞാനും ഇപ്പോള്‍ വാങ്ങിയതെയുള്ളൂ. അത് കാണാനില്ല."

"അയ്യോ കഷ്ടം, ആരെങ്കിലും അടിച്ച് മാറ്റിക്കാണും". എന്ന് പറഞ്ഞു ബിജി ജോണ്സനെ പറഞ്ഞയക്കുന്നു.

ജോണ്സന്‍ ഒരു പാവമായത് കൊണ്ടു അത് വിശ്വസിച്ചു മടങ്ങിപ്പോകുന്നു. ബിജിയുടെ മുഖത്ത് ഗൂഢമായ ഒരു ആത്മ സംതൃപ്തി.

എന്തായാലും അധിക നാള്‍ ആ ചെരിപ്പിടാന്‍ ബിജിക്കും യോഗമുണ്ടായില്ല. ഒരു രാത്രി അത് വേറെ ആരുടെയോ കാലില്‍ കേറി വേറെ ഏതോ ഹോസ്റ്റല്‍-ഇല്‍ എത്തിയിരിക്കണം.

കഥാന്ത്യം

ഇന്നു ജോണ്സന്‍ നമ്മോടൊപ്പമില്ല. Meningitis ഇന്റെ രൂപത്തില്‍ ദൈവം വന്നു ജോണ്സനെ കൂട്ടിക്കൊണ്ടു പോയിട്ട് ഏകദേശം 10 കൊല്ലമായിക്കാണും. തന്റെ ചെരിപ്പന്വേഷിച്ചു ജോണ്സന്റെ ആത്മാവ്‌ ഇപ്പോഴും കാവേരിയില്‍ കറങ്ങി നടക്കുന്നുണ്ടോ??? അറിയില്ല.

Saturday, 30 May 2009

ജനറേഷന്‍ ഗ്യാപ്‌-

ഒരു മാസം മുന്‍പുണ്ടായ ഒരു സംഭാഷണം......ഞാനും മകന്‍ അഞ്ചു വയസ്സുകാരന്‍ കെവിനും ചിത്രത്തില്‍...

ഞാന്‍: എന്താടാ മോന്തക്ക് ഒരു മ്ലാനത.....രാവിലെ വയറ്റീന്നു പോയില്ലേ...
കെവിന്‍: സിജൂ....(അവന്‍ സാധാരണയായി എന്നെ അങ്ങനെയാണ് വിളിക്കാറ്...) എത്ര നാളായി ഒരു ലംബോര്‍ഗിനി മേടിക്കണമെന്നു ഞാന്‍ പറയുന്നു.....നീ കേട്ടോ????

യഥാര്‍ത്ഥ ലംബോര്‍ഗിനി അല്ല....ടോയ് കാര്‍ ആണ് ലക്‍ഷൃം...

ഞാന്‍: നിനക്കിപ്പോള്‍ എത്ര കാര്‍ ഉണ്ട്...

കെവിന്‍: Only 140 cars
ഞാന്‍: അത് പോരെ...ഉള്ളത് തന്നെ കളിയ്ക്കാന്‍ പറ്റുന്നില്ല...എന്നിട്ടാ ഇനിയും കാറ്‌....നിന്റെ പ്രായത്തില്‍ ഞാനൊക്കെ സോപ്പ് പെട്ടീമെ മരുന്ന് കുപ്പിയുടെ അടപ്പൊക്കെ കുത്തിയാ കാറൊക്കെ ഉണ്ടാക്കിയിരുന്നത്...ഒരു ലോറി കിട്ടാന്‍ പള്ളിപ്പെരുനാളിനു ഞാന്‍ എന്ത് മാത്രം കരഞ്ഞിട്ടുണ്ടെന്നു നിനക്ക് അറ്യോ..
കെവിന്‍: എന്തൂട്ടാണിത്...(ഭാര്യ സാറ ജോസെഫിന്റെ നാട്ടുകാരിയാണ്), ഒരു കാര്യം പറഞ്ഞാലും കേള്‍ക്കില്ല...നിന്റെ ഒരു കാര്യം...

കെവിന്റെ മുഖത്ത് പരമ പുച്ഛം.....

ഇനി ഇരുപത്തഞ്ചു വര്ഷം പുറകിലേക്ക്......

ഞാന്‍: എത്ര നാളായി ഞാന്‍ പറയുന്നു....എനിക്കൊരു സൈക്കിള്‍ വേണമെന്നു...

ഡാഡി: പിന്നെടാ...ഇനിയിപ്പോ അതിന്റെ കൂടി ഒരു കുറവേയുള്ളൂ...നാലക്ഷരം പോയി പഠിക്കാന്‍ നോക്ക്...
ഞാന്‍: കൂട്ടുകാര്‍ക്കൊക്കെ സൈക്കിള്‍ ഉണ്ട്..അവരൊക്കെ അതിലാ സ്കൂളില്‍ വരുന്നത്....എനിക്ക് സൈക്കിള്‍ മേടിച്ചു തന്നില്ലെങ്കില്‍ ഞാനിനി സ്കൂളില്‍ പോകില്ല....
ഡാഡി: ഒരു കുഴപ്പോമില്ല....ഞാന്‍ നിനക്ക് കുറെ പോത്തിനെ വാങ്ങിച്ചു തരാം...അതുങ്ങളെ നോക്കി നടന്നോ....നിന്ടെയൊക്കെ പ്രായത്തില്‍ ഞാനെ.....എട്ടു കിലോമീറ്റര്‍ നടന്നാ സ്കൂളില്‍ പോയത്...ഇനി ഈക്കാര്യം ഇവിടെ മിണ്ടരുത്...നിനക്ക് വേണ്ടപ്പോള്‍ ഞാന്‍ വാങ്ങിച്ചു തരും...എട്ടാം ക്ലാസ്സിലൊക്കെ ആവട്ടെ....

എന്റെ കണ്ണുകള്‍ നനഞ്ഞിരിക്കുന്നു ......

ചോദ്യം:

നമ്മള്‍ ഒരുപാടു ആഗ്രഹിച്ചതും എന്നാല്‍ കിട്ടാതിരുന്നതും ആയ കാര്യങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക്‌ സാധ്യമാകുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന കുശുമ്പിന്റെ ബഹിര്‍സ്ഫുരണങ്ങളെ അല്ലെ ജനറേഷന്‍ ഗ്യാപ്‌ എന്ന് പറയുന്നത്.....വര്‍ഷങ്ങള്‍ക്കു ശേഷം കെവിന്‍ അവന്റെ ഗേള്‍ ഫ്രണ്ട് ഉം ആയി വീട്ടില്‍ കയറി വരുമ്പോള്‍ ഞാന്‍ പറയും ജനറേഷന്‍ ഗ്യാപ്‌ എന്ന്...

കാരണം എനിക്ക് അങ്ങനെ ഒരിക്കലും സാധിച്ചിട്ടില്ലല്ലോ .....